തിരഞ്ഞെടുത്ത പോസ്റ്റ്

അവതാരിക

നിലവിലുള്ള മാധ്യമങ്ങളെ വിചാരണ ചെയ്യുവാനും അവ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിക്കുവാനും മറഞ്ഞിരിക്കുന്ന സത്യത്തെ വെളിച്ചം കാണിക്കുവാനും ഒരെള...

2016, ജൂൺ 7, ചൊവ്വാഴ്ച

എന്‍എഫ്‍പിഇ പ്രസംഗം

കൂടുതല്‍ വിവരമുള്ളവര്‍ നേതൃത്വം നല്‍കും. പാവം ജനത്തെ കഴുതയാക്കും. തൊഴിലാളിക്ക് കിട്ടുന്ന കൂലി കൊണ്ട് ജീവിക്കാന്‍ നിവൃത്തിയില്ലയെന്നും, 200 ശതമാനം വില വര്‍ദ്ധിക്കുമ്പോള്‍ ആറ് ശതമാനം ഡി.എ കിട്ടുന്ന അവസ്ഥയാണെന്ന് പ്രസംഗിക്കുമ്പോള്‍ ഒരു ഉളുപ്പും ഇല്ലാതെ മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിക്കും നിറമുള്ള ചിത്ര സഹിതം. 1983 ല്‍ ഒരു യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഗ്രേഡ് രണ്ടിന് ശമ്പളം 798 രൂപയായിരുന്നത് 2016 ല്‍ 30320 രൂപയായി വര്‍ദ്ധിച്ചു. അതേ അനുപാതത്തില്‍ തൊഴിലാളി വേതനം  20 രൂപയില്‍ നിന്ന്  800 രൂപയായി വര്‍ദ്ധിച്ചു. തൊഴിലാളിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൈകോര്‍ത്തതിലൂടെ നശിച്ചത് കാര്‍ഷിക മേഖല.

സത്യസന്ധമായ ഒരു ലേഖനം സാമ്പത്തിക വിദഗ്ധരുടെ ഭാഗത്തുനിന്നോ, മാധ്യമങ്ങളുടെ ഭാഗത്തുനിന്നോ പ്രതീക്ഷക്ക് വക നല്‍കുന്നില്ല. ശ്രീ എം.വി ഗോവിന്ദന്‍ നാണയപ്പെരുപ്പം എന്താണെന്നും, അത് കര്‍ഷകരെ എങ്ങിനെ ബാധിക്കുന്നു എന്നും പഠിക്കട്ടെ. കര്‍ഷകര്‍ ആയിരക്കണക്കിന് ആത്മഹത്യ ചെയ്തിട്ടും ഇത്തരം നേതാക്കളുടെ കണ്ണ് തുറക്കാത്തത് കഷ്ടം തന്നെ.

2016, ജൂൺ 1, ബുധനാഴ്‌ച

ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധക്ക്

അദ്ധ്യാപക നിയമനത്തിന്‌ അധികാരം ആര്‍ക്ക്‌?

കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ മുണ്ടശേരി ആവിഷ്കരിച്ച വിദ്യാഭ്യാസനിയമത്തിലെ ഒരു സുപ്രധാന വകുപ്പാണ്‌ 11 ന്നാമത്തേത്‌( കേരളാ എഡൂകേഷന്‍ ആക്ട്‌ - 1958). സ്വകാര്യസ്കൂളിലെ അദ്ധ്യാപകരെ ചൂഷണം ചെയ്ത്‌ വന്നിരുന്നത്‌ ഉന്മൂലനം ചെയ്യുന്നതിന്‌ വേണ്ടിയാണ്‌ പ്രസ്തുത നിയമം നിലവില്‍ വന്നത്‌. പ്രതിമാസ ശംബളത്തില്‍ നിന്നും ഒരു ഭാഗം മാനേജ്‌മെന്റ്‌ നിര്‍ബന്ധപൂര്‍വ്വം അദ്ധ്യാപകരില്‍ നിന്നും വാങ്ങി സ്വന്തം കീശയിലാക്കിയിരുന്നു. അതു കഴിഞ്ഞുള്ളത്‌ മാത്രമാണ്‌ അവര്‍ക്ക്‌ ശമ്പളമായി നല്‍കിയിരുന്നത്‌. അദ്ധ്യാപകരെ യഥേഷ്ടം നിയമിക്കുന്നതിനും പറഞ്ഞുവിടുന്നതിനും മനേജ്‌മെന്റിനു സാധിക്കുമായിരുന്ന കാലഘട്ടം. ആ ഒരു കാരണം കൊണ്ട്‌ അദ്ധ്യാപകര്‍ അവരുടെ പ്രതിഷേധം ഉള്ളില്‍ ഒതുക്കി കഴിയുകയായിരുന്നു. അദ്ധ്യാപക നിയമനങ്ങള്‍ മാനേജ്‌മെന്റിന്റെ സ്വേച്ഛാധികാരപ്രകാരം നടത്തിയിരുന്നു. ഏറ്റവും നല്ല നിലയില്‍ വിദ്യഭ്യാസം നേടിയവര്‍ക്കു പോലും ജോലി നിഷേധിക്കുന്നത്‌ പതിവ്‌ സംഭവമായിരുന്നു. സര്‍ക്കാരില്‍ നിന്നും സാമ്പത്തികസഹായം ലഭിക്കുന്ന സ്കൂളുകളിലെ അദ്ധ്യാപക നിയമനം മാനേജ്‌മെന്റിനു പൂര്‍ണ്ണമായി വിട്ടുകൊടുക്കുന്നത്‌ ശരിയല്ല എന്ന്‌ ആത്മാര്‍ത്ഥമായി മനസ്സിലാക്കിയിട്ടാണ്‌ ആ നിയമത്തില്‍ 11- ം വകുപ്പ്‌ ഉള്‍പ്പെടുത്തിയത്‌. മെറിറ്റിന്‌ യാതൊരു വിലയും കല്‍പിക്കാതെയുള്ള നിയമനങ്ങളും പണം വാങ്ങി നിയമനം നല്‍കുന്നതും ഒരു പരിധിവരെ നിയന്ത്രിക്കുന്ന നിശ്ചയദാര്‍ഢ്യം ഉള്‍ക്കൊള്ളുന്നതായിരുന്നു 11-ം വകുപ്പ്‌.

11-ം വകുപ്പ്‌ പ്രകാരം മാനേജര്‍ക്ക്‌ KPSC തയ്യാറാക്കുന്ന ലിസ്റ്റില്‍നിന്നും ഇഷ്ടമുള്ളവരെ അദ്ധ്യാപകരായി നിയമിക്കാം. ഓരോജില്ലയില്‍ നിന്നും അപ്രകാരം PSC ലിസ്റ്റ്‌ തയ്യാറാക്കുമെന്നും അതില്‍ നിന്നും മാനേജര്‍മാര്‍ക്ക്‌ ഇഷ്ടമുള്ളവരെ നിയമിക്കാമെന്നും വ്യക്തമാക്കിയിരുന്നു. ഈ വകുപ്പ്‌ ഈ.എം.എസ്സ്‌. സര്‍ക്കാരിനെ തുടര്‍ന്നു വന്ന സര്‍ക്കാര്‍ ദൂരെത്തെറിപ്പിച്ചുകളഞ്ഞു. പുതിയ 11-ം വകുപ്പ്‌ പ്രകാരം മാനേജര്‍ക്ക്‌ യോഗ്യതയുള്ള ആരെവേണമെങ്കിലും നിയമിക്കാമെന്നായി. ഒന്നാം റാങ്ക്‌ കിട്ടിയ അപേക്ഷകനെ മൂലക്ക്‌ നിര്‍ത്തി ഏറ്റയും കുറഞ്ഞ യോഗ്യതയുള്ള ആരെയും നിയമിക്കാമെന്ന സ്ഥിതിവിശേഷം. ആക്ടിലെ 9-ം വകുപ്പില്‍ എല്ലാ അദ്ധ്യാപകരുടേയും ശമ്പളം അതാത്‌ സ്കൂളിലെ ഹെഡ്‌മാസ്റ്റര്‍ മുഖാന്തിരം കൊടുക്കാമെന്ന്‌ വ്യവസ്തയുണ്ട്‌. 11-ം വകുപ്പില്‍ പറയുന്നതും എയ്ഡഡ്‌ സ്കൂളിലെ അദ്ധ്യാപകരെ PSC തിരെഞ്ഞെടുക്കുന്ന ജില്ലാലിസ്റ്റില്‍ നിന്നുമാത്രമേ നിയമിക്കാന്‍ പാടുള്ളൂ എന്നാണ്‌. നിയമനത്തിലെ പ്രസക്ത വകുപ്പുകളില്‍ നിന്നും അദ്ധ്യാപകരുടെ ശമ്പളം കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനാണെന്നു വ്യക്തമാണ്‌. 10-ം വകുപ്പ്‌ പ്രകാരം നിശ്ചിത യോഗ്യത നിശ്ചയിക്കുന്നതിനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്‌. സുപ്രീം കോടതി ഈ വകുപ്പുകള്‍ തികച്ചും ഭരണഘടനക്ക്‌ അനുസ്യുതമാണെന്ന്‌ വിധിപ്രസ്താവിച്ചിരുന്നതുമാണ്‌. ശമ്പളം സര്‍ക്കാര്‍ നല്‍കുകയെന്നുള്ള 9-ം വകുപ്പ്‌ നടപ്പാക്കുന്നതിന്‌ ഒരു കാലതാമസവും ഉണ്ടായില്ല. എന്നാല്‍ 11-ം വകുപ്പ്‌ ഭേദഗതി ചെയ്യപ്പെട്ടു. സുപ്രീം കോടതി ശരിവച്ച 11-ം വകുപ്പ്‌ തീര്‍ത്തും അവഗണിച്ചുകൊണ്ടാണ്‌ 27-12-1960 -ല്‍ പുതിയ 11-ം വകുപ്പ്‌ നിലവില്‍ വന്നത്‌. അതനുസരിച്ച്‌ മാനേജര്‍മാര്‍ക്ക്‌ നിയമനങ്ങള്‍ക്ക്‌ സര്‍വ്വസ്വാതന്തൃവും ലഭിച്ചു. 11-ം വകുപ്പ്‌ ഭേദഗതി ചെയ്യുമ്പോള്‍ സ്വകാര്യമാനേജ്‌മെന്റുകള്‍ക്ക്‌ സര്‍ക്കാര്‍ നിരുപാധികം കീഴടങ്ങുകയായിരുന്നു. സര്‍ക്കാരില്‍ നിന്നും ശമ്പളം. പക്ഷേ മാനേജര്‍മാര്‍ക്ക്‌ യഥേഷ്ടം നിയമനത്തിനുള്ള അവകാശം. ചുരുക്കിപ്പറഞ്ഞാല്‍ അദ്ധ്യാപകരുടെ നിയമനം മാനേജരുടെ കൈപ്പിടിയില്‍ ഒതുങ്ങി.

11-ം വകുപ്പ്‌ ആക്ടില്‍ ഉള്‍കൊള്ളിച്ചതു വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും സര്‍ക്കാരിന്റെ പ്രതിബദ്ധത തെളിയിക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടാണ്‌. പക്ഷേ, എന്തിന്‌ ഈ വകുപ്പുകള്‍ ഭേദഗതി ചെയ്തു എന്നതിനു ഹൈകോടതിയില്‍ സര്‍ക്കാരിനു മറുപടി ഉണ്ടായില്ല. ഭേദഗതി ചെയ്തതിന്‌ എന്തെങ്കിലും കാരണം കാണിക്കുവാന്‍ സര്‍ക്കാരിന്‌ കോടതിയില്‍ സാധിക്കാത്തത്‌ മനഃപ്പ്പ്പൂര്‍വവും ദുരുദ്ദേശപരവുമാണെന്ന്‌ സംശയിച്ചാല്‍ ആര്‍ക്കും കുറ്റം പറയാനാവില്ല. 11-ം വകുപ്പ്‌ ഭേദഗതി ചെയ്തതിന്‌ യാതൊരു കാരണവും നീതീകരണവുമില്ലെന്ന്‌ ഹൈക്കോടതി അസന്ദിഗ്ദമായി റിട്ടപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണം ഉണ്ടാകാത്തത്‌ എന്തുകൊണ്ടാണെന്ന്‌ മനസ്സിലാകുന്നില്ല. പ്രബുദ്ധരായ കേരളജനതയില്‍ നിന്നും ഒരു ഒച്ചാപ്പാടും ഉണ്ടായിട്ടില്ല. വിവിധ രാഷ്ട്രീയകക്ഷികളും അദ്ധ്യാപക സംഘടനകളും ഇങ്ങനെയൊരു സംഭവം ഉള്ളതായിപ്പോലും ഗൗരവപൂര്‍വ്വം പരിഗണിച്ചുകാണുന്നില്ല. വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതിനും അര്‍ഹമായവര്‍ക്ക്‌ നിയമനം ലഭിക്കുന്നതിനും 11-ം വകുപ്പ്‌ പുനഃസ്ഥാപിക്കേണ്ടത്‌ ന്യായയുക്തമായ ആവശ്യമാണ്‌. സരസ്വതീക്ഷേത്രങ്ങളുടെ വിശുദ്ധി അപ്പടെ നിഷേധിക്കുന്ന ഒന്നാണ്‌ കൂടുതല്‍ തുക പറഞ്ഞയാളുടെ പേരില്‍ അതിശ്രേഷ്ഠമായ ഗുരുസ്ഥാനം ഏല്‍പ്പിക്കുന്നത്‌. തികച്ചും ലജ്ജാകരവും പ്രാകൃതവുമായ ഈ വ്യവസ്ഥിതി മാറ്റുന്നതിനു മുന്‍ 11-ം വകുപ്പ്‌ പുനഃസ്ഥാപിക്കേണ്ടതിന്‌ ഇനിയും കാലതാമസം പാടില്ല.

11-ം വകുപ്പ്‌ ഗളഹസ്തം ചെയ്യപ്പെട്ടതോടെ വിദ്യാഭ്യാസ മേഖലയില്‍ മാനേജ്‌മെന്റിന്റെ ഇഷ്ടാനുസരണമുള്ള നിയമനങ്ങള്‍ ആഘോഷ പൂര്‍വ്വം നടക്കുകയാണ്‌. വിദ്യാഭ്യാസ നിലവാരം താഴ്‌ന്നു പോകുന്നതിനിടവരുത്തിയെന്നുള്ളത്‌ തര്‍ക്കമില്ലാത്ത സംഗതിയാണ്‌. വിദ്യാര്‍ത്ഥികള്‍ സ്വകാര്യട്യൂഷന്‌ പോകുന്നതിനു പ്രധാനകാരണം അവര്‍ക്ക്‌ വിദ്യാലയങ്ങളില്‍ നിന്നും ശരിയായ പഠനം നിര്‍വ്വഹിക്കുവാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ്‌. വിദ്യാലയങ്ങളില്‍ പ്രഗല്‍ഭരായ അദ്ധ്യാപകരുണ്ടെങ്കില്‍ പോലും വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളെ ആത്മാര്‍ത്ഥമായി പഠിപ്പിക്കുന്നതില്‍ വിമുഖത കാട്ടുന്നു. ഇതിനെല്ലാം അറുതിവരുത്തേണ്ടതിന്റെ ആവശ്യകത കേരളഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ ഡബ്ല്യു.എ.278/95 ല്‍ സുപ്രധാനവിധിന്യായത്തിലൂടെ ചൂണ്ടിക്കാട്ടുകയുണ്ടായി. പ്രസ്തുത കേസില്‍ ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30(1) പ്രകാരം മനേജരുടെ അദ്ധ്യാപകരെ നിയമിക്കാനുള്ള അധികാരം സംരക്ഷിക്കപ്പെട്ടതാണെന്നുള്ള വാദം ഉണ്ടായി. ഹൈകോടതി 11-ം വകുപ്പ്‌ ആര്‍ട്ടിക്കില്‍ 30(1) ന്റെ ലംഘനമല്ലേന്നുള്ള സുപ്രീം കോടതിയുടെ വിധി ആശ്രയിച്ചു കേരളവിദ്യാഭ്യാസ നിയമം വിശകലനം ചെയ്തുകൊണ്ടുള്ള കേസിലാണ്‌ സുപ്രീം കോടതി അപ്രകാരം പറഞ്ഞിരുന്നത്‌. വിദ്യാഭ്യാസം എല്ലാപേര്‍ക്കും ശരിയായ വിധത്തില്‍ യാതൊരു ചൂഷണവുമില്ലാതെ ലഭിക്കേണ്ടതും അത്‌ സംരക്ഷിക്കേണ്ടതും സര്‍ക്കാരിന്റെ ചുമതലയുമാണ്‌. ആക്ടിലെ 9(1) വകുപ്പ്‌ നിഷ്‌കര്‍ഷിക്കുന്നതും എയ്‌ഡഡ്‌ സ്കൂളിലെ അദ്ധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ നേരിട്ട്‌ നല്‍കണമെന്നാണ്‌. 9(3) വകുപ്പ്‌ പ്രകാരം മാനേജര്‍ക്ക്‌ സര്‍ക്കാരില്‍നിന്നും മനസ്സിലാക്കേണ്ടത്‌ ഇത്രയെല്ലാം ആനുകൂല്ല്യങ്ങള്‍ സര്‍ക്കാരില്‍ നിന്നും മാനേജ്‌മെന്റിനു ലഭിക്കുമ്പോള്‍ അദ്ധ്യാപകനിയമനം ഏറ്റവും സുതാര്യവും അഴിമതി രഹിതവുമായിരിക്കണമെന്നാണ്‌. ഈ കാര്യം അടിവരയിട്ട്‌ കേരളഹൈകോടതി മേല്‍പ്പറഞ്ഞകേസ്സില്‍ വിധി പ്രസ്താവിച്ചിട്ടുള്ളതുമാണ്‌. 11-ം വകുപ്പ്‌ ഭേദഗതിചെയ്തതുമൂലം കോഴ കൊടുത്ത്‌ ഉദ്യോഗം ലഭിക്കുന്നത്‌ പ്രഗല്‍ഭര്‍ ഒഴിവാക്കപ്പെടുന്നതിനും അതിന്റെ ഫലമായി വിദ്യാഭ്യാസത്തിന്റെ നിലവാരം താഴുന്നതിനും ഇടയാക്കുന്ന കാര്യവും പ്രസക്തമാണ്‌. ഹൈകോടതി മേല്‍പറഞ്ഞവിധിയില്‍ സര്‍ക്കാര്‍ 11-ം വകുപ്പ്‌ഭേദഗതി ചെയ്തതിന്‌ യതൊരു ന്യായീകരണവും കാണിച്ചിട്ടില്ലന്ന്‌ എടുത്ത്‌ പറഞ്ഞിട്ടുണ്ട്‌. 11-ം വകുപ്പ്‌ എടുത്തുകളഞ്ഞതിന്‌ യതൊരു ന്യായീകരണവുമില്ലെന്ന്‌ വിധിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.
കടപ്പാട് -   ഉപഭോക്താവ്
പരേതനായ എന്‍.പി ചന്ദ്രകുമാര്‍ പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റ് സര്‍ക്കാര്‍ ചെലവില്‍ കൈക്കൂലിക്ക് അവസരമൊരുക്കുന്നു എന്ന കാര്യത്തില്‍ വ്യക്തമായ സൂചനയാണ്. സര്‍ക്കാര്‍ ശമ്പളം കൊടുക്കുകയും ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിക്കൊണ്ട് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇല്ലാത്ത യോഗ്യത കൂുറഞ്ഞ അധ്യാപകരെ നിയമിക്കുന്നത് പരസ്യമായ അഴിമതി തന്നെയാണ്. ജാതി  മത സ്ഥാപനങ്ങളാണ് ഏറിയ പങ്കും എയിഡഡ് സ്കൂളുകള്‍ നടത്തുന്നത്. ജനാധിപത്യം മത,മത സ്ഥാപനങ്ങള്‍ക്ക് അടിയറവുവെയ്ക്കുന്നതിനെതിരെ പ്രതികരിക്കുവാന്‍ അത്തരം സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് കഴിയില്ല. മറ്റ് മാധ്യമങ്ങളും പ്രതികരിക്കാത്തതിന് കാരണം മാനേജര്‍ മാരില്‍നിന്ന് കൈക്കൂലിയുടെ ഒരംശം പാര്‍ട്ടികളും കൈപ്പറ്റുന്നുണ്ട് എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.

2016, മേയ് 30, തിങ്കളാഴ്‌ച

മാലിന്യസംസ്കരണം

പരിസ്ഥിതി മന്ത്രാലയം മാലിന്യസംസ്കരണ നിയമം 16 വര്‍ഷങ്ങള്‍ക്കുശേഷം പുതുക്കുന്നു. ഉറവിടത്തില്‍ത്തന്നെ മൂന്നായി തരം തിരിക്കാന്‍ എല്ലാപേര്‍ക്കും കഴിയണം. അതിന് ശേഷമുള്ളതാണ് കൂടുതല്‍ സങ്കീര്‍ണമാകുന്നത്. നിയമത്തിനു് ഒരു കുറവും ഇല്ല. അവ നടപ്പിലാക്കുവാനുള്ളവര്‍ തന്നെ തെറ്റിന് കൂട്ടുനില്‍ക്കുന്നു. മാധ്യമങ്ങള്‍ക്ക് പുഴകളിലും, റോഡുവക്കത്തും തള്ളുന്ന മനുഷ്യവിസര്‍ജ്യത്തിന്റെയും ചിത്രങ്ങളും വാര്‍ത്തകളുമാണ് പ്രസിദ്ധീകരിക്കാനുള്ളത്. വായനക്കാരെയും, ശ്രോതാക്കളെയും, ദൃശ്യരൂപത്തിലും കബളിപ്പിക്കുക മാത്രമാണ് മാധ്യമ ലക്ഷ്യം.  ജൈവ ജൈവേതരമാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി വലിച്ചെറിയാതിരിക്കാനും, അതിന്റെ ദോഷ വശങ്ങള്‍ ജനത്തിന് മനസിലാക്കിക്കൊടുക്കുവാനും കഴിയുന്നില്ല.

മാലിന്യ സംസ്കരണത്തിന്റെ അഭാവത്തില്‍ കേരളത്തിലെ നദികളെല്ലാം മലിനപ്പെട്ടു. വ്യത്യസ്തങ്ങളായതും, ഗുണനിലവാരമുള്ളതും, പരിസ്ഥതി സൗഹൃദവുമായ മാലിന്യ സംസ്കരണരീതികള്‍ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ പരാജയം തന്നെയാണ്. ഓരോ വീടും പരിസരവും മാലിന്യമുക്തമാക്കുന്നതോടൊപ്പം എപ്രകാരം മാലിന്യങ്ങള്‍ സംസ്കരിക്കാം എന്ന ബോധവത്ക്കരണമാണ് അനിവാര്യമായിട്ടുള്ളത്. ശരിയായ മാലിന്യ സംസ്കരണത്തിന്റെ അഭാവത്തില്‍ മലിനപ്പെട്ട നദികളെ ശുദ്ധീകരിക്കുവാന്‍ കോടികള്‍ എത്ര ചിലവാക്കിയാലും മാലിന്യ മുക്തമാക്കുവാന്‍ സാധിക്കില്ല.

ശുചിത്വമിഷന്റെയും, പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിന്റെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും സത്യസന്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുവാനും മാധ്യമങ്ങള്‍ക്ക് കഴിയണം. ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്, എന്തെല്ലാം തടസങ്ങളാണ് പ്ലാന്റിലുണ്ടാവുന്നത്, അത് എപ്രകാരം സര്‍വ്വീസ് ചെയ്യാം മുതലായ കാര്യങ്ങളില്‍ മാധ്യമങ്ങള്‍ വഴികാട്ടിയാവണം. ലോകമെമ്പാടും അംഗീകരിക്കപ്പെട്ട മെച്ചപ്പെട്ട മാലിന്യ സംസ്കരണരീതിയാണ് എയറോബിക് കമ്പോസ്റ്റിംഗ്. അതിന്റെ സവിശേഷതകളെന്തൊക്കെയെന്ന് ഡോ. ഫ്രാന്‍സിസ് സേവ്യര്‍ ഒത്തിരി നാളായി പറയുന്നു. മാര്‍ക്കറ്റിലും, ഇറച്ചിവെട്ടുന്നിടത്തും, മത്സ്യമാര്‍ക്കറ്റിലും മറ്റും ഇത്തരം പ്ലാന്റുകള്‍ സ്ഥാപിച്ചാല്‍ പൂര്‍ണമായും പരിഹരിക്കാവുന്നതാണ് ജൈവ മാലിന്യപ്രശ്നം. വിവിധയിടങ്ങളില്‍ അത്തരം ബിന്നുകള്‍ ആവശ്യക്കാരന്റെ ഡിമന്‍ഡിനനുസരിച്ച് എപ്രകാരം സ്ഥാപിക്കാം എന്നതിനെക്കുറിച്ച് അന്വേഷിച്ച് പ്രസിദ്ധീകരിക്കാനും മാധ്യമങ്ങള്‍ക്ക് കഴിയണം.

വലിയതുറ സീവേജ് ഫാമിനെക്കുറിച്ച് ഇന്നത്തെ സമൂഹം ബോധവാന്മാരല്ല. അതെന്തായിരുന്നു എന്നും, നിലവില്‍ കക്കൂസ് മാലിന്യം എപ്രാകാരം സംസ്കരിച്ച് ജൈവ വളവാക്കാമെന്നും എത്രമാധ്യമ പ്രവര്‍ത്തകര്‍ക്കറിയാം? ജനത്തെ തഴുകിയും, വിമര്‍ശിച്ചും വരുമാന മുറപ്പാക്കുന്ന മാധ്യമങ്ങള്‍ക്ക് പരിസ്ഥിതി സംരക്ഷണകാര്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയും.

2016, മേയ് 29, ഞായറാഴ്‌ച

സ്വാഭാവിക റബ്ബര്‍

സ്വാഭാവിക റബ്ബര്‍ സ്ഥിതിവിവര കണക്കിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്തും, റബ്ബര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ പറയുന്നതും എഴുതിക്കൊടുക്കുന്നതും പ്രസിദ്ധീകരിച്ചും മാധ്യമങ്ങളും സാമ്പത്തിക വിദഗ്ധരും ജനത്തെ കബളിപ്പിക്കുന്നു. ഓപ്പണിംഗ് സ്റ്റോക്കും, ഉത്പാദനവും, ഇറക്കുമതിയും കൂട്ടിക്കിട്ടുന്ന ആകെ ലഭ്യതയില്‍നിന്ന് ഉപഭോഗവും കയറ്റുമതിയും കുറവുചെയ്താല്‍ ബാലന്‍സ് സ്റ്റോക്ക് ലഭിക്കില്ല. ബാലന്‍സ്‍സ്റ്റോക്ക് ലഭിക്കണമെങ്കില്‍ ഒരു മിസ്സിംഗ് ഫിഗര്‍ കൂട്ടിച്ചേര്‍ക്കേണ്ടിവരും. അത് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കൂടിയോ കുറഞ്ഞോ വരും. ആറുമാസത്തെ കാലവധിക്കുള്ളില്‍ ഉത്പന്നങ്ങളായി കയറ്റുമതിചെയ്യാനായി പൂജ്യം തീരുവയില്‍ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത റബ്ബറും ആഭ്യന്തര ഉപഭോഗത്തോടൊപ്പം കൂട്ടിച്ചേര്‍ക്കുന്നു. അതില്‍ നിന്ന് ഉത്പാദനം കുറവുചെയ്താണ് എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് കണക്കാക്കുന്നത്. രാജ്യസഭയില്‍ എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജായി നല്കിയ കണക്ക് തെറ്റായപ്പോള്‍ അത് തിരുത്തുവാനായി രണ്ടംഗ കമ്മിറ്റിയെ വെച്ച് ഉത്പാദനത്തില്‍ കുറവു വരുത്തി.

കയറ്റുമതി ലൈസന്‍സ് നല്‍കുന്നതും, നിയന്ത്രിക്കുന്നതും റബ്ബര്‍ ബോര്‍ഡാണ്. താണവിലയ്ക്ക് കയറ്റുമതി ചെയ്താലും റബ്ബര്‍ ബോര്‍ഡ് മൗനം പാലിക്കും. ഉത്പാദക രാജ്യങ്ങളിലേക്ക് താണവിലയ്ക്ക് കയറ്റുമതി ചെയ്താല്‍ ആന്റി ഡമ്പിംഗ് ഡ്യൂട്ടി ചുമത്തുവാന്‍ വ്യവസ്ഥയുണ്ട്. ഇന്ത്യന്‍ കയറ്റുമതിക്കാരില്‍ നിന്ന് അത്തരത്തില്‍ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിയിരുന്നുവെങ്കില്‍ തീര്‍ച്ചയായും താണവിലക്കുള്ള ഇറക്കുമതിക്കും മറ്റ് ഉത്പാദക രാജ്യങ്ങള്‍ മുതിരുകയില്ലായിരുന്നു. ഇറക്കുമതിക്ക് ലൈസന്‍സ് കൊടുക്കുന്നതും, നിയന്ത്രിക്കുന്നതും ഡി.ജി.എഫ്.റ്റി (ഡയറക്ടര്‍ ജനറല്‍ ഫോറിന്‍ ട്രേഡ്) ആണ്. കയറ്റുമതി ഇറക്കുമതിയുടെ കൃത്യമായ കണക്കുകള്‍ തനിക്ക് ലഭിക്കുന്നില്ല എന്ന് കേന്ദ്ര വാണിജ്യ മന്ത്രി പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന മാറ്റങ്ങള്‍ ബാലന്‍സ്‍സ്റ്റോക്കില്‍ പ്രതിഫലിക്കാറില്ല.

ഗ്രീന്‍ബുക്കെന്ന ഗ്രേഡിംഗ് രീതിയാണ് വിപണിയിലെ ഗ്രേഡും വിലയും നിശ്ചയിക്കുന്നത് എന്നാണ് റബ്ബര്‍ ബോര്‍ഡ് പറയുന്നത്. താണഗ്രേഡില്‍ വാങ്ങി ഉയര്‍ന്ന ഗ്രേഡില്‍ വില്കുവാന്‍ അവസരമൊരുക്കുന്നു. സാമ്പിള്‍ ഷീറ്റുകള്‍ പ്രദര്‍ശിപ്പിക്കാതെയും, കമ്പ്യൂട്ടറൈസ്ഡ് ഗ്രേ‍ഡിംഗ് സിസ്റ്റം നടപ്പില്‍ വരുത്താതെയും ഡിലര്‍മാര്‍ക്ക് വിലയിലെ ഏറ്റക്കുറച്ചിലിലും ലാഭം ഉറപ്പാക്കുന്ന തെറ്റായ രീതി. റബ്ബര്‍ ബോര്‍ഡ് നാലാംതരത്തിന്റെയും, അഞ്ചാംതരത്തിന്റെയും കോട്ടയം വിപണിവില പ്രസിദ്ധീകരിക്കുമ്പോള്‍ അതിനേക്കാള്‍ മൂന്നുരൂപയോ, കൂടുതലോ താഴ്ത്തി അതേഗ്രേഡിന് വ്യാപാരിവിലയായി പ്രസിദ്ധീകരിക്കുന്നു.

പല പേരുകളില്‍ വന്‍കിട ഉത്പന്ന നിര്‍മ്മാതാക്കള്‍ താണവിലയ്ക്ക് ഇറക്കുമതി ചെയ്ത് ഒരേഗോഡൗണില്‍ എത്തുന്നതും നിയന്ത്രണമില്ലാതെ അമിതമായ ശേഖരം വര്‍ദ്ധിപ്പിച്ച് വിപണിയില്‍ നിന്ന് വിട്ടുനിന്ന് വിലയിടിക്കുന്നതും റബ്ബര്‍ ബോര്‍ഡ് പരിശോധിച്ച് നടപടിയെടുക്കുന്നില്ല. താണവിലക്ക് ഡ്യൂട്ടി അടച്ച് ഇറക്കുമതിചെയ്യുന്നത് ആഭ്യന്തര വിലയോടൊപ്പം  വാറ്റ് നല്‍കി ആഭ്യന്തര വിപണിയെ മാത്രം ആശ്രയിച്ച് ഉല്പന്ന നിര്‍മ്മാണം നടത്തുന്ന ചെറുകിട ഉല്പന്ന നിര്‍മ്മാതാക്കളെ നഷ്ടത്തിലാക്കുന്നു. നിര്‍മ്മിത ഉപ്ലന്നങ്ങളുടെ ഉത്പാദനം, വിപണനം, ബാലന്‍സ് സ്റ്റോക്ക് മുതലായവ പ്രസിദ്ധീകരിക്കാതെ സപ്ലെ ആന്‍ഡ് ഡിമാന്‍ഡില്‍  ഏറ്റക്കുറച്ചിലുണ്ടാക്കുന്നു.

മേല്പറഞ്ഞ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ തറവില നിശ്ചയിച്ചതുകൊണ്ടോ, സംഭരണം നടത്തിയതുകൊണ്ടോ, ചെറുകിട കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്കിയതുകൊണ്ടോ പരിഹരിക്കാന്‍ കഴിയുന്നതല്ല റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍. വാര്‍ത്തകള്‍ വളച്ചൊടിച്ച് മുതല കണ്ണുനീരൊഴുക്കുന്ന മാധ്യമങ്ങള്‍ കര്‍ഷകന്റെ ദുരിതങ്ങളുടെ ഉറവിടമായ നാണയപ്പെരുപ്പത്തിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലില്ല.  നാണയപ്പെരുപ്പത്തിന്റെ ഗുണഭോക്താക്കള്‍ക്കെതിരെ മാധ്യമങ്ങള്‍ പ്രതികരിക്കില്ല.

മാധ്യമ വിചാരണ അനിവാര്യമായി മാറയിരിക്കുന്നു. സോഷ്യല്‍ മീഡിയായും ബ്ലോഗും ചേര്‍ന്നൊരുക്കുന്ന വിചാരണയില്‍ പങ്കാളികളാകുവാനും, അഭിപ്രായം പ്രകടിപ്പിക്കുവാന്‍ അവസരമൊരുക്കിയും നമുക്കൊരു പോരാട്ടത്തിന് തുടക്കം കുറിക്കാം.

സോഷ്യല്‍ മീഡിയ ഗ്രൂപ്പിലും അംഗമാകാം.

2016, മേയ് 28, ശനിയാഴ്‌ച

പൊതുകടം

കേരളത്തിന്റെ പൊതുക്കടം 1.2 ലക്ഷം കോടി ആണെന്നു ഈയിടെ വായിച്ചറിഞ്ഞു . ഇതു വോട്ടു ചെയ്യുന്ന ഒരോ പൗരനും ആയി ബാദ്ധ്യത പങ്കു വെച്ചാൽ ഒരോ പൗരനും ഉള്ള കടബാദ്ധ്യത കണക്കാക്കാം . അതു തിരിച്ചടക്കാൻ 5 കൊല്ലം വീതം ഭരിച്ചിട്ടു പ്രതിപക്ഷത്തു ഇരിക്കുന്ന സർക്കാരുകൾ പറയില്ലായിരിക്കാം . എങ്കിലും കടം എന്നെങ്കിലും ആരെങ്കിലും തിരിച്ചടക്കണമല്ലോ . ഗൾഫ് ഉം വിദേശ മലയാളികളും ഇല്ലായിരുന്നു എങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു ? കേരളം സൊമാലിയ ആകുമായിരുന്നു എന്നു പറയാനൊന്നും ഞാനില്ല . എങ്കിലും കേരളത്തിന്റെ അവസ്ഥ ബെംഗാളിൽ നിന്നും വണ്ടികയറുന്ന ജനതയെപ്പോലെ ദയനീയമാവുമായിരുന്നില്ലേ ? പുറത്തോട്ടു പോവാതെ എതെങ്കിലും മലയാളി രക്ഷപെടുമായിരുന്നോ ?
കേരളത്തിലെ മികച്ച വികസനങ്ങളിൽ ഗണ്യമായ പങ്കും ഗൾഫ് പണത്തിന്റെ സ്വാധീനം കൊണ്ടു കൂടിയല്ലേ ?
ഐ റ്റീ വ്യവസായം വളർന്നപ്പോൾ ഇന്ത്യയിലെ മറ്റു നഗരങ്ങൾക്കൊപ്പം കേരളത്തിലെ നഗരങ്ങളും വളർന്നു .
സർക്കാർ മാത്രം വിചാരിച്ചാൽ എത്രപേർക്കു തൊഴിൽ കൊടുക്കാൻ സാധിക്കും ?
സ്വകാര്യ നിക്ഷേപവും മൂലധനവും സമാഹരിക്കാൻ അമേരിക്കയിൽ പോയ സഖാവ് നായനാരെ മറക്കാൻ കഴിയുമോ ?
രാജ്യം വളരണം എങ്കിൽ വിദേശ നിക്ഷേപവും സ്വകാര്യ മൂലധനവും വേണം എന്നു മനസ്സിലാക്കിയ മികച്ച കമ്മ്യൂണിസ്റ്റ് ആയിരുന്നു അദ്ദേഹം .

സാമ്രാജ്യത്വം , കുത്തക കമ്പനി ; എന്നൊക്കെ പുച്ഛിച്ചു കാലം കഴിക്കാൻ ഇനിയുള്ള ഭരണ കൂടങ്ങൾക്കു കഴിയില്ല . പട്ടിണിയും തൊഴിലില്ലായ്മയും പരിഹരിക്കാൻ രാജ്യം ഒരു സാമ്പത്തിക ശക്തി ആയി വളരണം . ഉൽപ്പാദനം കൂട്ടണം . കാർഷികരംഗത്തു സ്വയം പര്യാപ്തത നേടണം . സകല വിധ തൊഴിലവസരങ്ങളും വർദ്ധിക്കണം . വിശാലമായ ലോകത്തേക്കു ജാലകങ്ങൾ തുറന്നു വെക്കണം .
മാറി മാറി വരുന്ന സർക്കാരുകൾ ചിന്തിക്കേണ്ട വലിയ ഒരു വിഷയം ആണിതു .
കടപ്പാട് - സോമരാജന്‍ പണിക്കര്‍
നമ്മുടെ മാധ്യമങ്ങള്‍ ഈ പൊതു കടം വര്‍ദ്ധിക്കുന്നതിന്റെയും, പലിശയിനത്തില്‍ ചെലവാകുന്ന കോടികളുടെയും കണക്കുകളും വിശകലനങ്ങളുമായി എന്തെങ്കിലും എഴുതുമോ?

2016, മേയ് 27, വെള്ളിയാഴ്‌ച

അവതാരിക

നിലവിലുള്ള മാധ്യമങ്ങളെ വിചാരണ ചെയ്യുവാനും അവ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിക്കുവാനും മറഞ്ഞിരിക്കുന്ന സത്യത്തെ വെളിച്ചം കാണിക്കുവാനും ഒരെളിയ ശ്രമം. കക്ഷിരാഷ്ട്രീയക്കാരും, മത വിഭാഗങ്ങളും, സ്ഥാപനങ്ങളും മറ്റും മാധ്യമ പ്രവര്‍ത്തനം വിലപേശലിലൂടെ ധന സമാഹരണം നടത്തുന്ന എന്ന സ്ഥിതിയിലേക്ക് അധപ്പതിച്ചിരിക്കുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങളെ വളച്ചൊടിച്ചും, പൊടിപ്പും തൊങ്ങലും വെച്ചും, പരസ്പരം പഴിചാരിയും ജനത്തെ കബളിപ്പിക്കുന്ന ദുരവസ്ഥ തുടരുകയാണ്.
വിശദാംശങ്ങളുമായി തുടക്കം കുറിക്കുന്നു.