തിരഞ്ഞെടുത്ത പോസ്റ്റ്

അവതാരിക

നിലവിലുള്ള മാധ്യമങ്ങളെ വിചാരണ ചെയ്യുവാനും അവ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിക്കുവാനും മറഞ്ഞിരിക്കുന്ന സത്യത്തെ വെളിച്ചം കാണിക്കുവാനും ഒരെള...

2016, മേയ് 30, തിങ്കളാഴ്‌ച

മാലിന്യസംസ്കരണം

പരിസ്ഥിതി മന്ത്രാലയം മാലിന്യസംസ്കരണ നിയമം 16 വര്‍ഷങ്ങള്‍ക്കുശേഷം പുതുക്കുന്നു. ഉറവിടത്തില്‍ത്തന്നെ മൂന്നായി തരം തിരിക്കാന്‍ എല്ലാപേര്‍ക്കും കഴിയണം. അതിന് ശേഷമുള്ളതാണ് കൂടുതല്‍ സങ്കീര്‍ണമാകുന്നത്. നിയമത്തിനു് ഒരു കുറവും ഇല്ല. അവ നടപ്പിലാക്കുവാനുള്ളവര്‍ തന്നെ തെറ്റിന് കൂട്ടുനില്‍ക്കുന്നു. മാധ്യമങ്ങള്‍ക്ക് പുഴകളിലും, റോഡുവക്കത്തും തള്ളുന്ന മനുഷ്യവിസര്‍ജ്യത്തിന്റെയും ചിത്രങ്ങളും വാര്‍ത്തകളുമാണ് പ്രസിദ്ധീകരിക്കാനുള്ളത്. വായനക്കാരെയും, ശ്രോതാക്കളെയും, ദൃശ്യരൂപത്തിലും കബളിപ്പിക്കുക മാത്രമാണ് മാധ്യമ ലക്ഷ്യം.  ജൈവ ജൈവേതരമാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി വലിച്ചെറിയാതിരിക്കാനും, അതിന്റെ ദോഷ വശങ്ങള്‍ ജനത്തിന് മനസിലാക്കിക്കൊടുക്കുവാനും കഴിയുന്നില്ല.

മാലിന്യ സംസ്കരണത്തിന്റെ അഭാവത്തില്‍ കേരളത്തിലെ നദികളെല്ലാം മലിനപ്പെട്ടു. വ്യത്യസ്തങ്ങളായതും, ഗുണനിലവാരമുള്ളതും, പരിസ്ഥതി സൗഹൃദവുമായ മാലിന്യ സംസ്കരണരീതികള്‍ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ പരാജയം തന്നെയാണ്. ഓരോ വീടും പരിസരവും മാലിന്യമുക്തമാക്കുന്നതോടൊപ്പം എപ്രകാരം മാലിന്യങ്ങള്‍ സംസ്കരിക്കാം എന്ന ബോധവത്ക്കരണമാണ് അനിവാര്യമായിട്ടുള്ളത്. ശരിയായ മാലിന്യ സംസ്കരണത്തിന്റെ അഭാവത്തില്‍ മലിനപ്പെട്ട നദികളെ ശുദ്ധീകരിക്കുവാന്‍ കോടികള്‍ എത്ര ചിലവാക്കിയാലും മാലിന്യ മുക്തമാക്കുവാന്‍ സാധിക്കില്ല.

ശുചിത്വമിഷന്റെയും, പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിന്റെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും സത്യസന്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുവാനും മാധ്യമങ്ങള്‍ക്ക് കഴിയണം. ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്, എന്തെല്ലാം തടസങ്ങളാണ് പ്ലാന്റിലുണ്ടാവുന്നത്, അത് എപ്രകാരം സര്‍വ്വീസ് ചെയ്യാം മുതലായ കാര്യങ്ങളില്‍ മാധ്യമങ്ങള്‍ വഴികാട്ടിയാവണം. ലോകമെമ്പാടും അംഗീകരിക്കപ്പെട്ട മെച്ചപ്പെട്ട മാലിന്യ സംസ്കരണരീതിയാണ് എയറോബിക് കമ്പോസ്റ്റിംഗ്. അതിന്റെ സവിശേഷതകളെന്തൊക്കെയെന്ന് ഡോ. ഫ്രാന്‍സിസ് സേവ്യര്‍ ഒത്തിരി നാളായി പറയുന്നു. മാര്‍ക്കറ്റിലും, ഇറച്ചിവെട്ടുന്നിടത്തും, മത്സ്യമാര്‍ക്കറ്റിലും മറ്റും ഇത്തരം പ്ലാന്റുകള്‍ സ്ഥാപിച്ചാല്‍ പൂര്‍ണമായും പരിഹരിക്കാവുന്നതാണ് ജൈവ മാലിന്യപ്രശ്നം. വിവിധയിടങ്ങളില്‍ അത്തരം ബിന്നുകള്‍ ആവശ്യക്കാരന്റെ ഡിമന്‍ഡിനനുസരിച്ച് എപ്രകാരം സ്ഥാപിക്കാം എന്നതിനെക്കുറിച്ച് അന്വേഷിച്ച് പ്രസിദ്ധീകരിക്കാനും മാധ്യമങ്ങള്‍ക്ക് കഴിയണം.

വലിയതുറ സീവേജ് ഫാമിനെക്കുറിച്ച് ഇന്നത്തെ സമൂഹം ബോധവാന്മാരല്ല. അതെന്തായിരുന്നു എന്നും, നിലവില്‍ കക്കൂസ് മാലിന്യം എപ്രാകാരം സംസ്കരിച്ച് ജൈവ വളവാക്കാമെന്നും എത്രമാധ്യമ പ്രവര്‍ത്തകര്‍ക്കറിയാം? ജനത്തെ തഴുകിയും, വിമര്‍ശിച്ചും വരുമാന മുറപ്പാക്കുന്ന മാധ്യമങ്ങള്‍ക്ക് പരിസ്ഥിതി സംരക്ഷണകാര്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ